കൊച്ചി: ആലുവ കരുമാലൂരിൽ നിന്ന് കാണാതായ 12 വയസുകാരിയെ മഹാരാഷ്ട്രയിലെ പുനെ റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തി. കുട്ടിയോടൊപ്പം ഉണ്ടായിരുന്ന ഓച്ചിറ സ്വദേശിയായ 25കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി എട്ടരയോടെയാണ് കുട്ടിയെ കാണാതായത്.
കൂട്ടുകാരിയുടെ വീട്ടിൽ നിന്ന് പുസ്തകം വാങ്ങിവരാമെന്ന് പറഞ്ഞ് പോയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. പോകുമ്പോൾ കുട്ടിയുടെ കൈയിൽ അമ്മയുടെ മൊബൈൽ ഫോൺ ഉണ്ടായിരുന്നെങ്കിലും പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയി. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കാസർഗോഡ് ഭാഗത്താണ് അവസാനമായി ടവർ ലൊക്കേഷൻ ലഭിച്ചത്.
തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് നിർണായകമായ വിവരം ലഭിച്ചത്. യുവാവിന്റെ സുഹൃത്തിന്റെ ഫോണിൽ നിന്ന് സന്ദേശങ്ങൾ അയച്ച് ഫോൺ ഓൺ ചെയ്യിപ്പിച്ചാണ് ലൊക്കേഷൻ കണ്ടെത്തിയത്. ധാരാവി പോലുള്ള തിരക്കേറിയ പ്രദേശങ്ങളിലൂടെ യുവാവ് സഞ്ചരിച്ചിരുന്നതിനാൽ കൃത്യമായ സ്ഥലം കണ്ടെത്തുന്നത് വെല്ലുവിളിയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
നിസാമുദ്ദീൻ എക്സ്പ്രസിൽ ഇവർ പുനെയിലേക്ക് എത്തുന്നുവെന്ന വിവരത്തെ തുടർന്ന് പോലീസ് സംഘം സ്റ്റേഷനിൽ കാത്തുനിന്നു. വൈകുന്നേരം നാലിന് ട്രെയിൻ എത്തിയപ്പോൾ കോച്ചുകളിൽ നടത്തിയ പരിശോധനയിലാണ് കുട്ടിയെയും യുവാവിനെയും കണ്ടെത്തിയത്. സംഭവത്തിൽ തുടർ നിയമനടപടികൾ പുരോഗമിക്കുകയാണ്.